Kerala

മലനാടിന്റെ മനോഹാരിതയ്ക്ക് ഉണര്‍വേകി ഡിടിപിസി

മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്.  സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്.


റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം.

കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡി ടി പി സി അധികൃകര്‍ സന്ദര്‍ശിച്ചിരുന്നു.
സഞ്ചാരികളുടെ സന്ദര്‍ശനത്തിരക്കേറുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ്.

കേട്ടഞ്ചരിമല വനം വകുപ്പിന്റേതാണ് മതിലുകെട്ടി വേര്‍തിരിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വനാതിര്‍ത്തിക്ക് പുറത്ത് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സന്ദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പങ്ക് വെച്ചത്.

ഇടക്കാനം പടയങ്കല്ല് മലകളിലെ സ്ഥലങ്ങള്‍ സൗജന്യമായി നല്‍കാന്‍ താത്പര്യപ്പെട്ട് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇടക്കാനത്ത് നിന്ന് 12 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ റാണിപുരത്തെത്താം. ഇതുവഴി കാടുമൂടിയ പഴയ റോഡുണ്ട്. സാഹസികരായ അപൂര്‍വം സഞ്ചാരികള്‍ ഇതുവഴി നടന്ന് പോകുന്നുണ്ട്. സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം കൂടി വന്നു കഴിഞ്ഞാല്‍ ടൂറിസം മേഖലയില്‍ നേട്ടം കൊയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.