Kerala

ഇടുക്കി ജലനിരപ്പ്: മുഖ്യമന്ത്രി അവലോകനം ചെയ്തു

അതിവര്‍ഷം മുലം ഇടുക്കി അണക്കെട്ടില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു.

വെള്ളിയാഴ്ച വൈരുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട്  ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കറിച്ച് ആലോചിക്കുന്നത്.

യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം  ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് സര്‍വെ നടത്തുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.