News

പത്മനാഭസ്വാമി ക്ഷേത്രത്തിന് ടൂറിസത്തിന്റെ 9.7 കോടികൂടി

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ 9.7 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ധാരണ.

ക്ഷേത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. വൈകാതെ ഉത്തരവിറങ്ങും. 92.44 കോടി രൂപ ചെലവില്‍ ക്ഷേത്രത്തില്‍ ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയുടെ തുടര്‍ച്ചയാണിത്.

പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ശേഷിച്ച തുക കൊണ്ടു പരിസരത്തെ പത്തായപ്പുരയും പാഞ്ചജന്യം കല്യാണമണ്ഡപവും തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രമാക്കാന്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു.

7.6 കോടി രൂപയാണ് ഇതിനു ചെലവിടുക. പുറമേയാണ് 9.7 കോടി രൂപയുടെ പുതിയ പദ്ധതികള്‍. വടക്കേനടയില്‍ ഉത്സവമഠത്തിലെ പൈതൃക മന്ദിരത്തില്‍ വിശ്രമകേന്ദ്രം, കൈത്തറി എംപോറിയം, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കാന്‍ 1.75 കോടി രൂപ,

വടക്കേനട കെട്ടിട സമുച്ചയത്തില്‍ വിശ്രമകേന്ദ്രവും കഫ്തീരിയയും മാലിന്യ സംസ്‌കരണ കേന്ദ്രവും നിര്‍മിക്കാന്‍ 1.40 കോടി, കിള്ളിപ്പാലം ജംക്ഷനില്‍ തീര്‍ഥാടക സഹായ സമുച്ചയമൊരുക്കാന്‍ 2.25 കോടി, നമ്പി മഠത്തില്‍ ആത്മീയ കേന്ദ്രത്തിനു 2.40 കോടി, നാലു നടകളിലെയും പ്രവേശനവഴിയും കെട്ടിടങ്ങളും നവീകരിക്കാന്‍ 1.34 കോടി, ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേത്ര സന്ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ക്ക് 50 ലക്ഷം രൂപ എന്നിങ്ങനെയാണു തുക അനുവദിച്ചിരിക്കുന്നത്. 2019ല്‍ സ്വദേശ് ദര്‍ശന്‍ പദ്ധതികള്‍ക്കൊപ്പം തന്നെ ഇവയും പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.