News

കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍

ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും.


എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി ഭംഗിയേയുമൊക്കെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

ഓരോ ഇടത്തും ആഘോഷങ്ങളോടെ വരവേറ്റും വിരുന്നൂട്ടിയും ടൂറിസം മേഖലയിലുള്ളവര്‍ മത്സരിച്ചു. ആ സ്നേഹങ്ങള്‍ക്കൊക്കെ മുന്നില്‍ വിദേശ യോഗാ വിദഗ്ധരുടെ മനസ് നിറഞ്ഞു.
ജൂണ്‍ 21ന് പിരിയേണ്ടി വന്നപ്പോള്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി.

അമേരിക്കക്കാരനായ ജോണ്‍ കെംഫ് കേരളീയരുടെ സ്നേഹവായ്പ്പിനെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇനിയും വരും ഇവിടേയ്ക്ക്-ഒറ്റയ്ക്കല്ല, ഒരു സംഘവുമായി- ജോണ്‍ കെംഫ് പറഞ്ഞു.


സമാപനച്ചടങ്ങില്‍ യോഗാ അംബാസഡര്‍മാര്‍ പരസ്പരം കെട്ടിപ്പിടിച്ച് വിടവാങ്ങലോര്‍ത്തു കരഞ്ഞു.അതിവിശിഷ്ടാതിഥികളെപ്പോലെയാണ് കേരളം സല്‍ക്കരിച്ചതും സ്വീകരിച്ചതുമെന്ന് അര്‍ജന്റീനയില്‍ നിന്നെത്തിയ സാന്ദ്ര ബാണ്‍സ് പറഞ്ഞു.

സംഘത്തിലെ മറ്റുള്ളവരും സമാന വാക്കുകളാണ് പറഞ്ഞത്. ഇത്രയും ബ്രഹത്തായ പരിപാടി സംഘടിപ്പിച്ച അറ്റോയിയെ അഭിനന്ദിക്കുന്നതായി കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പ്രതികരിച്ചു.