News

പലിശ നിരക്കുയര്‍ത്തി റിസര്‍വ് ബാങ്ക്: മാറ്റം വരുന്നത് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം

നാലര വര്‍ഷങ്ങള്‍ക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വര്‍ധിച്ച് 6.25 ശതമാനമായി. ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ആറംഗ സമിതി മൂന്ന് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്. ബിജെപി അധികാരത്തിലേറിയതിനുശേഷം ആദ്യമായിട്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്തുന്നത്.

രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയാണു പലിശ ഉയർത്തൽ നടപടിയിലേക്കു പോകാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഉയർന്ന എണ്ണവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടിയതു പച്ചക്കറിയുടെയും മറ്റു ഭക്ഷ്യോൽപന്നങ്ങളുടെയും വില ഉയരാൻ കാരണമായിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഭവന, വാഹന വായ്പ നിരക്ക് ഉയര്‍ത്തിയേക്കും .

ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാല്‍ ഏപ്രിലില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ഇത് 4.58 ശതമാനമായി ഉയര്‍ന്നു.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

പലിശ നിരക്ക് ഉയർത്തുമെന്ന പ്രവചനങ്ങൾ ദിവസങ്ങൾക്കു മുൻപേ വന്നിട്ടും വിപണികളിൽ കാര്യമായ നിരാശയില്ല. നിരക്കു വർധനാ ഭീതിയില്ലാത്ത വിപണിയെയും പലിശ നിരക്കു കൂട്ടാനുള്ള തീരുമാനത്തിൽ ആർബിഐ പരിഗണിച്ചേക്കും.