News

ജൂണ്‍ ആദ്യ വാരം മുതല്‍ അമിത ലഗേജിന് പിഴയടയ്ക്കാനൊരുങ്ങി റെയില്‍വേ

അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയില്‍ അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. അമിത ലഗേജ് സഹയാത്രികര്‍ക്ക് അസൗകര്യമൊരുക്കാറുണ്ടെന്ന് പരാതി ഉയരാന്‍ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം.

അധിക ലഗേജിന് വിമാനങ്ങളിലേതിനു സമാനമായി അധികനിരക്ക് ഈടാക്കാമെന്ന് റെയില്‍വേയുടെ നിയമത്തില്‍ പറയുന്നുണ്ട്. അധികം ലഗേജുണ്ടെങ്കില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് നിയമത്തില്‍ പറയുന്നത്.

ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല..

‘ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുള്ളവയാണ്. അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്’- റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് പറഞ്ഞു.

നിയമപ്രകാരം ഫസ്റ്റ് ക്ലാസ്സ് എ.സി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം എഴുപത് കിലോയും പരാവധി ഭാരം 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എ സി യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം അമ്പതു കിലോയും പരമാവധിഭാരം 100 കിലോയുമാണ്.

സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് ക്ലാസിലെയും യാത്രികര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം 40 കിലോയും 35 കിലോയുമാണ്. ഇവര്‍ക്ക് ഇരുകൂട്ടര്‍ക്കും പരമാവധി കൊണ്ടുപോകാവുന്ന ഭാരം 80 കിലോയും 70 കിലോയും വീതമാണ്.