News

ചെങ്ങന്നൂര്‍ ചുവന്നു: സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം

ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു തകര്‍പ്പന്‍ വിജയം.  20956 വോട്ടിന്‍റെ  റെക്കോഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്.  സജി ചെറിയാന് ആകെ 67303 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്‍റെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ തൊട്ടേ സജി ചെറിയാന്‍റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജി ചെറിയാന് വെല്ലുവിളി ഉയർത്തിയില്ല.

യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്.  യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 46347 വോട്ടുകളും  ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി

തന്‍റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്‍റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ അനികളോട് ആവശ്യപ്പെട്ടു.