News

സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം: ഡിജിപി

സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഈ ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഈ മാസം 31നകം പിടിഎ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡിഇഒ മാരുടെയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി വേണ്ട നിർദേശങ്ങൾ നൽകണം. യോഗത്തിൽ, സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കു വിശദമായി ചർച്ച ചെയ്യണം. അതതു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം.

മറ്റു പ്രധാന നിർദേശങ്ങൾ

  • സ്കൂൾ ബസുകൾ-വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ച് ഡിപിഐ പുറത്തിറക്കിയ സർക്കുലറിലെയും ഡിജിപി നൽകിയ ഉത്തരവിലെയും നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കണം.
  • എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടന്‍ ആരംഭിക്കണം.
  • സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും വരിവരിയായി നിർത്തുന്നതിന് അധ്യാപകരുടേയും സ്റ്റുഡന്‍റ് പൊലീസ് കെഡറ്റുകളുടേയും സഹായവും പങ്കാളിത്തവും ഉറപ്പാക്കണം.
  • സ്കൂൾകുട്ടികളെ കൊണ്ടു പോകുന്ന ബസ്സുകൾ, മറ്റു വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്ക്കരണം നൽകണം.
  • സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണം.
  • സ്കൂൾ പുനരാരംഭിക്കുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്കുകൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം.
  • സ്കൂൾകുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിൽ, അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുത്.
  • എല്ലാ വിദ്യാർഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും തിരിച്ചറിയൽ കാർഡുകൾ ധരിക്കാൻ നിർദേശിക്കണം.
  • സ്റ്റുഡന്‍റ് പൊലീസ് കെഡറ്റ്, എൻസിസി, എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർഥികളെ സുരക്ഷാ ക്രമീകരണത്തിലുള്ള വീഴ്ചകൾ കണ്ടെത്തുന്നതിനും ബോധവത്ക്കരണത്തിനും ഉപയോഗപ്പെടുത്താം.
  • സൈബർ സുരക്ഷ, സ്വയം പരിശീലനം, രക്ഷിതാക്കൾക്കുള്ള നിയമ ബോധവൽക്കരണം എന്നിവയ്ക്കു പൊലീസ് ഉദ്യോഗസ്ഥരുടേയും ചൈൽഡ് ഫ്രൻഡ്‌ലി പൊലീസ് സ്റ്റേഷനുകളുടേയും സഹായം തേടാം.