Middle East

വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് ലഭിക്കും

വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ വനിതകള്‍ക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലൈസന്‍സ് അനുവദിക്കും. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പൊയിന്‍റ് മെന്‍റ്  നേടണം. ഈ മാസം 21 മുതല്‍ രജിസ്‌ട്രേഷനും അപ്പൊയിന്‍റ് മെന്റും ആരംഭിക്കും.

വിദേശ രാഷ്ട്രങ്ങളിലെ ലൈസന്‍സ് മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാജരാക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ആധികാരികമാണെന്ന് ഉറപ്പു വരുത്തും. ഇതിന് പുറമെ വാഹനം ഓടിച്ച് പരിചയമുണ്ടെന്ന് പ്രായോഗിക പരിശോധനയും നടത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

വനിതാ ഡ്രൈവിങ് പ്രാബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ച് വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇതിന് പുറമെ വനിതാ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ വനിതാ ഡ്രൈവിങ് പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.