News

റോഡപകടങ്ങൾ കുറയ്ക്കാൻ 85 പ്രത്യേക സ്ക്വാഡുകൾ

റോഡപകടങ്ങൾ കുറയ്ക്കാനായി മോട്ടോർവാഹന വകുപ്പിന്‍റെ 85 പ്രത്യേക സ്ക്വാഡുകൾ നിരത്തിലിറങ്ങുന്നു. വാഹനത്തിരക്കും അപകടസാധ്യതയുമേറിയ മുഴുവൻ സ്ഥലങ്ങളിലും രാത്രിയും പകലും സ്ക്വാഡിന്‍റെ സാന്നിധ്യമുണ്ടാകും. നിയമലംഘനങ്ങൾ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് സ്ക്വാഡിന്‍റെ ചുമതല.

ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി.ശബരിമല  പാതയിൽ അപകടം കുറയ്ക്കാൻ നടപ്പാക്കിയ പദ്ധതി ഫലപ്രദമായതിനെത്തുടർന്നാണ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നത്. രണ്ടുവർഷത്തിനകം അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. നിലവിലുള്ള 34 സ്‌ക്വാഡുകൾക്കു പുറമെ 51 പുതിയ സ്‌ക്വാഡുകളാണു വരുന്നത്.

കാസർകോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റു ജില്ലകളിൽ നാലു വീതവും സ്‌ക്വാഡുകൾ രൂപീകരിക്കും. 10 ആർടിഒമാരുടെയും 65 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 187 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകളാണു സൃഷ്ടിക്കുന്നത്. സ്ക്വാഡുകൾക്കുള്ള വാഹനം വാടകയ്ക്കെടുക്കും. സംസ്ഥാനതലത്തിൽ സ്ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും ഒരുക്കും.