Destinations

കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യവൽക്കരണം അവസാനഘട്ടത്തില്‍

കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യ വൽക്കരണത്തിന്‍റെ അവസാന ഘട്ടത്തിൽ. ഭിന്നശേഷി സൗഹൃദ ബീച്ച് കൂടിയായ സൗത്ത‌് ബീച്ചിന‌് ഇനിയുള്ളത‌് വൈദ്യുതീകരണ ജോലി മാത്രമാണ‌്. 80 ശതമാനം ജോലികളും പൂർത്തിയായി. ജൂണിനുള്ളിൽ സൗത്ത‌് ബീച്ച‌് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ‌് സാധ്യത. ബീച്ചിലെ പ്രധാന പ്ര‌ശ‌്നമായ ലോറി പാർക്കിങ‌് അടുത്ത ആഴ‌്ചയോടെ മാറ്റാൻ നടപടിയെടുക്കുമെന്ന‌് കോർപറേഷന്‍ അറിയിച്ചു.

3.85 കോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ‌് നിർമാണ ചുമതല ഏറ്റെടുത്തത‌്. 2016 ജൂണിലാണ് സൗത്ത‌് ബീച്ച‌് നവീകരണം ആരംഭിച്ചത്. സൗത്ത‌് കടൽപാലത്തിന‌് തെക്കുഭാഗത്ത‌് നിന്ന‌് 800 മീറ്റർ നീ‌ളത്തിലും 10 മീറ്റർ വീതിയിലുമാണ‌് മോടികൂട്ടൽ നടന്നത‌്. 330 മീറ്റർ നീളത്തിൽ കടലിനോട‌് ചേർന്ന‌് നടപ്പാത നിർമിക്കലായിരുന്നു ആദ്യഘട്ടം. തുടർന്ന‌് ചുറ്റുമതിലും നിർമിച്ചു. കടലിലേയ്ക്ക‌് ഇറങ്ങി നിൽക്കുന്ന വൃത്താകൃതിയിലുള്ള വ്യൂപോയന്‍റ് സഞ്ചാരികളെ ആകർഷിക്കും.

മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ഷെൽട്ടർ, കടലിലേക്കിറങ്ങാനുള്ള പടവുകൾ എന്നിവ സൗന്ദര്യ വൽക്കരണത്തിന്‍റെ ഭാഗമായി നിര്‍മിച്ചതാണ്. അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട‌്‌. കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട‌്. ബീച്ചിലെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക‌് വാഹന പാർക്കിങ്ങിനായി പ്രത്യേകം സൗകര്യവുമുണ്ട്. വൈദ്യുതീകരണം ഉടൻ പൂർത്തിയാക്കുമെന്ന‌് ഡിടിപിസി സെക്രട്ടറി ബിനോയ‌് വേണുഗോപാൽ പറഞ്ഞു.