Kerala

പാലക്കാട് ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി

റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക.

മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ  ആദ്യമായാണ് എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക് പുറമെയാണ്  ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും.

എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എടിവിഎം മെഷീനുകളാണ് സ്റ്റേഷനുകളിൽ സ്ഥാപിക്കുക. നിലവിൽ പാലക്കാട് ഡിവിഷനു കീഴിൽ റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 31 മെഷീനുകളും, നാണയവും രൂപയും കാർഡും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന 9 മെഷീനുകളുമാണുള്ളത്.

സാധാരണക്കാർക്ക് റീചാർജ് കാർഡ് ഉപയോഗിച്ച് മെഷീൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നത് കണക്കിലെടുത്ത് സ്റ്റേഷനുകളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. ഇവർ യാത്രക്കാരെ ടിക്കറ്റ് എടുക്കുന്നതിന് സഹായിക്കും. ഇതിന് അധികചാർജ് നൽകേണ്ടതില്ല. റെയിൽവെയിൽ നിന്ന് വിരമിച്ച ജീവനക്കാരെയാണ് ഫെസിലിറ്റേറ്റർമാരായി നിയമിക്കുക. കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന കൺസഷനാണ് ഫെസിലിറ്റേറ്റർമാരുടെ വരുമാനം. 73 ഫെസിലിറ്റേറ്റർമാരാണ് ഡിവിഷന് കീഴിലെ സ്റ്റേഷനുകളിൽ ഇപ്പോഴുള്ളത്.