Kerala

നഗരം മുഴുവന്‍ ഇനി സമാര്‍ട്ട് നിരീഷണത്തില്‍

നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം.

ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും.

കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും.

100 കോടി രൂപ വകയിരുത്തിയ പദ്ധതിക്കായുള്ള ടെന്‍ഡര്‍ കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) ക്ഷണിച്ചു. ജൂണ്‍ 30ന് ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ തുറക്കും. എട്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നു സിഎസ്എംഎല്‍ സിഇഒ മുഹമ്മദ് ഹനീഷ് പറയുന്നു.

അങ്ങനെയെങ്കില്‍ 2019 കൊച്ചി പഴയ കൊച്ചിയായിരിക്കില്ലെന്നുറപ്പ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം പദ്ധതിയില്‍ പ്രധാനമാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്ത യോഗം കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ചേര്‍ന്നു.

നഗരസഭ, ജിസിഡിഎ, പൊലീസ്, പൊതുമരാമത്തു വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ജില്ലാ ഭരണകൂടം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.