News

ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയേക്കും: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്‌ ഹൗസില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15നാണ് മുഖ്യമന്ത്രി ടൂറിസം മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തോട് യോജിച്ച് കെപിസിസി പ്രസിഡന്‍റ് എംഎം ഹസനും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് നിലപാട് എടുത്തതോടെ ഈ വിഷയത്തില്‍ സമന്വയത്തിന് വഴിയൊരുങ്ങുകയാണ്.