Aviation

കൊച്ചി വിമാനത്താവളത്തിൽ ഇനി ഇരുവശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഇരു വശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം. ഇതിനായി രണ്ടാമതൊരു ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനം (ഐഎൽഎസ്) കൂടി വിമാനത്താവളത്തിൽ സ്ഥാപിച്ചു. മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ മൂലം ദൂരക്കാഴ്ച കുറയുന്ന അവസരങ്ങളിൽ വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങുന്നതിനു വഴിയൊരുക്കുന്ന ഓട്ടമേറ്റഡ് സംവിധാനമാണ് ഐഎൽഎസ്.

രണ്ടാമത്തെ ഇൻസ്ടുമെന്റ് ലാൻഡിങ് സംവിധാനത്തിന്റെ സ്ഥാപനവും പരിശോധനകളും പരീക്ഷണങ്ങളും വിമാനങ്ങൾ ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധനകളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

പൂർണമായി വിദേശനിർമിതവും അത്യാധുനികവുമായ ‘ഇന്ദ്ര’ ഐഎൽഎസ് ആണു പുതുതായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ വിമാനത്താവളത്തിലെ റൺവേയുടെ ഇരു വശത്തു നിന്നും ഏതു പ്രതികൂല കാലാവസ്ഥയിലും സമയനഷ്ടമില്ലാതെ വിമാനങ്ങൾക്കു സുരക്ഷിതമായി നിലത്തിറങ്ങാനാകും. ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ ഇതര വിമാനത്താവങ്ങളിലേക്കു തിരിച്ചു വിടുന്നത് ഒഴിവാക്കാൻ കഴിയുന്നതോടെ വിമാനക്കമ്പനികൾക്ക് ഇന്ധന നഷ്ടം, സമയ നഷ്ടം എന്നിവ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സമയ നഷ്ടവും ഒഴിവാക്കാം. റൺവേയുടെ പടിഞ്ഞാറു ഭാഗത്തു റൺവേ 09 ഭാഗത്താണു പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവലൻസ് വകുപ്പാണ് പുതിയ ഐഎൽഎസ് സംവിധാനം സ്ഥാപിച്ചതും പ്രവർത്തിപ്പിക്കുന്നതും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വ്യോമഗതാഗത നിയന്ത്രണം പൂർണമായും എയർപോർട്ട് അതോറിറ്റിക്കാണ്. കൊച്ചിയുൾപ്പെടെയുള്ള ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും ഇതിലുൾപ്പെടും.