News

വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ എത്തും: പുതിയ ആപ്പുമായി ഡല്‍ഹി ഗതാഗത വകുപ്പ്

വിരല്‍ത്തുമ്പില്‍ വിവരങ്ങളെത്തിക്കാനുള്ള പദ്ധതിയുമായി ഡല്‍ഹി ഗതാഗത വകുപ്പ്. വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകും. 15 ദിവസത്തേക്ക് ഇവ ഉപയോഗിച്ചശേഷം പൊതുജനങ്ങളില്‍നിന്നും വിദഗ്ധരില്‍നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ആപ്ലിക്കേഷന്‍ പൂര്‍ണമായി അവതരിപ്പിക്കുക.

‘ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്’ എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ വിവിധ സേവനങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള സംവിധാനങ്ങള്‍, അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരം അറിയിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്.

സംസ്ഥാനാന്തര ബസ് സര്‍വീസിന്റെ വിശദാംശങ്ങളും ലഭിക്കും. റിക്ഷാ, ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികളും സമര്‍പ്പിക്കാം. നിലവില്‍ വകുപ്പിന്റെ ഹെല്‍പ്ലൈന്‍ നമ്പരിലൂടെയാണ് ഇത്തരം പരാതികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇവയ്ക്കു പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ആപ്ലിക്കേഷനിലൂടെ പരാതി സമര്‍പ്പിക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കാണുന്നവിധത്തിലുള്ള ചിത്രവും അപ്ലോഡ് ചെയ്യണം. നമ്പര്‍ പ്ലേറ്റ് വിശലകനം ചെയ്ത് ഉടമയെ കണ്ടത്തി അവര്‍ക്കു പരാതിയുടെ പകര്‍പ്പു ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്നു പൊലീസ് നടപടികളും നേരിടേണ്ടിവരും. സഞ്ചാരികള്‍ക്കു സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്ര ആരംഭിക്കുമ്പോള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ ജിപിഎസ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയെ ജിപിഎസ് സഹായത്തോടെ ട്രാക്ക് ചെയ്യാനുള്ള പ്രത്യേക കണ്‍ട്രോള്‍ സംവിധാനവും ഗതാഗതവകുപ്പിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നുണ്ട്.

വിവിധ സേവനങ്ങള്‍ ഏകജാലകമായി ലഭ്യമാക്കുന്ന സംവിധാനം ഒരുക്കണമെന്ന ലഫ്. ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ആപ്ലിക്കേഷന്‍ ഒരുക്കുന്നതെന്നു സ്‌പെഷല്‍ കമ്മിഷണര്‍ കെ.കെ. ദഹിയ വ്യക്തമാക്കി.