BREAKING NEWS

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയേക്കും; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം. ടൂറിസത്തെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിലപാടെന്നും കോടിയേരി

 

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഹര്‍ത്താല്‍ വിദേശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ താന്‍ മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വ കക്ഷി യോഗം വിളിക്കാന്‍ ആലോചിച്ചതാണ്. എന്നാല്‍ അന്നു പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം ഈ ആശയം എതിര്‍ത്തതിനാല്‍ സമവായമായില്ല. ഇപ്പോള്‍ മുഖമന്ത്രി തന്നെ ഇത്തരം നിര്‍ദേശം മുന്നോട്ടു വെച്ചതിനാല്‍ സമന്വയം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.