News

ടെലികോം വിപ്ലവത്തിനൊരുങ്ങി കേന്ദ്രം

കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്‍റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണ് ടെലികോം നയം അവതരിപ്പിച്ചത്.

റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും കരടുനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നയത്തിൽ പറയുന്നു.

എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണ‌ക്‌ഷൻ നല്‍കുന്നതിലൂടെയാണ് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.

2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബൈറ്റ് വേഗത്തിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. 2022ല്‍ ഇത് 10 ജിഗാബൈറ്റായി ഉയര്‍ത്തും. 7.8 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്നം ഉയര്‍ന്ന സ്‌പെക്‌ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാൻ ‘ഒപ്ടിമൽ പ്രൈസിങ് ഓഫ് സ്പെക്ട്രം’ നടപ്പാക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു.