News

കര്‍ണ്ണാടകയിലേക്കാണോ യാത്ര എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ..

കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി.


കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുയോ ചെയ്യാം.

വിനോദസഞ്ചാരത്തിനു പുറമേ വ്യാപാരികളും നിരന്തരം കര്‍ണ്ണാടകയെ ആശ്രയിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങള്‍ക്കു പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കര്‍ണ്ണാടകയോടു ചേര്‍ന്നു കിടക്കുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വ്യാപാരികളാണു കൂടുതലായും വ്യാപാര ആവശ്യങ്ങള്‍ക്കായി കര്‍ണ്ണാടകയിലേക്കു പോകുന്നത്.

പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ അനധികൃതമായി കൈവശം വെക്കുന്ന പണം പിടിച്ചെടുക്കാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിന് മതിയായ രേഖകള്‍ കൈയില്‍ കരുതണമെന്ന് കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. മേയ് 12നാണു കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.