India

ചെങ്കോട്ട ഇനി ഡാല്‍മിയ കോട്ട താജ്മഹലിനായുള്ള മത്സരത്തില്‍ ജി എം ആര്‍ മുന്നില്‍

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദ്ദേശ പ്രകാരം 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ഇനി ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സ്വന്തം. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ടയുടെ സംരക്ഷണ-നിയന്ത്രണാവകാശം കൈമാറുന്നത്. മുഗള്‍ സാമ്രാജ്യ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റിയപ്പോളാണ് ഷാജഹാന്‍ ചെങ്കോട്ട പണി കഴിപ്പിച്ചത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ സ്പോര്‍ട്സിനേയും കരാറിനായുള്ള മത്സരത്തില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയിരിക്കുന്നത് എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 15ന് ഇവിടെ നടക്കേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ജൂലായില്‍ തല്‍ക്കാലത്തേയ്ക്ക് കോട്ട, സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറും.

ഇതിന് മുമ്പായി ഇവിടെ മേയ് 23 മുതല്‍ ഡാല്‍മിയ ഗ്രൂപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഡാല്‍മിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

2017ലെ അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തി വിട്ടുകൊടുക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ കാംഗ്ര കോട്ട, ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട, മുംബൈയിലെ ബുദ്ധിസ്റ്റ് കനേരി ഗുഹകള്‍, ആന്ധ്ര പ്രദേശിലെ ചിറ്റ്കൂല്‍ ഗ്രാമം, അരുണാചല്‍ പ്രദേശിലെ തെംബാംഗ്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള സതി ഘട്ട്.

ഗണ്ഡികോട്ടയുടെ കരാര്‍ നേടിയ ഡാല്‍മിയ ഗ്രൂപ്പ്, ഒഡീഷയിലെ കൊണാര്‍ക്കിലുള്ള സൂര്യ ക്ഷേത്രത്തിന്റെ കരാറിനായി അവസാനഘട്ട മത്സരത്തിലാണ്. അതേസമയം ജിഎംആര്‍ സ്പോര്‍ട്സും ഐടിസിയുമാണ് താജ മഹലിന് വേണ്ടിയുള്ള മത്സരത്തില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ട്.