News

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്.

തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്.

വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.

റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ടൂറിസം കോര്‍പ്പറേഷന്‍ ജീവനക്കാര്‍, എന്‍സിസി, എന്‍എസ്എസ് വിദ്യാര്‍ഥികള്‍ എന്നിവരും ഹെല്‍പ്പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കും. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ജീവനക്കാരായിരിക്കും ഹെല്‍പ്പ് ഡെസ്‌കില്‍ സേവനം അനുഷ്ഠിക്കുക.