Kerala

കേരളത്തിലെ ജലപാതകള്‍ വികസിപ്പിക്കുന്നു

റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു.

ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്‍റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം വേഗത്തിലാക്കാം. നിലവില്‍ ഒന്നരമീറ്ററോളം ആഴമാണ് ഓരോ പാതയ്ക്കുമുള്ളത് ഇത് മൂന്നുമീറ്ററാക്കണമെന്നാണ് ജലഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്.

ആഴം കൂട്ടിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബോട്ടുകളുള്‍പ്പെടെ സര്‍വീസ് നടത്താനാകും. വൈക്കത്തു നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രാബോട്ട് മേയ് ആദ്യവാരം തുടങ്ങും. ഇതുപോലെ സാധ്യതയുള്ള നഗങ്ങളിലേക്കെല്ലാം സര്‍വീസ് നടത്താനാകുമെന്നാണ് ജലഗതവകുപ്പിന്‍റെ പ്രതീക്ഷ. മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി പാതകളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാല്‍ ജലഗതാഗതം മെച്ചപ്പെടുത്താം.

നിലവില്‍ ദേശീയജലപാത തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലേക്കുകൂടി ബന്ധിപ്പിക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ജലഗതാഗതമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.