Kerala

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും.

ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്.

വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ജില്ലകളിലേക്ക് ട്രെയിനുകളില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രാദുരിതം റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചത്. ട്രെയിനിനായി ആഴ്ചകള്‍ക്കുമുമ്പ് കോച്ചുകള്‍ കൊച്ചുവേളിയില്‍ എത്തിയതാണ്.

എന്നാല്‍, ഇവ ഉന്നത നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ചെന്നൈയില്‍നിന്ന് പുതിയ കോച്ചുകള്‍ എത്തിച്ചത്. അനുബന്ധജോലി കൊച്ചുവേളിയില്‍ പുരോഗമിക്കുകയാണ്. പൂര്‍ത്തിയാവുന്നമുറയ്ക്ക് സര്‍വീസ് തുടങ്ങും. തിരക്കുണ്ടെങ്കില്‍ പ്രതിദിന സര്‍വീസിന് സാധ്യതയുമുണ്ട്.