News

പിന്നാലെ ഓടേണ്ട വിവരങ്ങള്‍ ഓണ്‍ലൈനായി അറിയിച്ച് ബി എം ടി സി

ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലെ യാത്രക്കാരുടെ പരാതി സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം.പരാതിയുടെ നമ്പര്‍ നല്‍കിയാല്‍ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ മനസ്സിലാക്കാം. നിലവില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി നല്‍കിയാല്‍ തുടര്‍വിവരങ്ങള്‍ അതതു ഡിവിഷനല്‍ ഓഫിസിലെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ.

ഒരു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്‌സൈറ്റിലൂടെ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ.

ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. ചില്ലറ നല്‍കാത്തതിന്റെ പേരിലുള്ള ശകാരം, ബാക്കി തുക നല്‍കാനുള്ള മടി, ബസുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പരാതികളിലേറെയും.

നിലവില്‍ ടോള്‍ ഫ്രീ നമ്പറിന് പുറമെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെയും പരാതി നല്‍കാനുള്ള സൗകര്യം ഉണ്ട്. പ്രതിദിനം 50 ലക്ഷം പേര്‍ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം ഓരോവര്‍ഷവും കൂടുന്നതാണ് പ്രധാന പ്രതിസന്ധി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 250 കോടിരൂപയാണ് ബിഎംടിസിയുടെ നഷ്ടം. നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ കൂടുതല്‍ പേര്‍ മെട്രോയിലേക്ക് മാറിയതാണ് ബിഎംടിസിക്ക് തിരിച്ചടിയായത്. ബിഎംടിസിയുടെ നോര്‍ത്ത് ഡിവിഷനാണ് കൂടുതല്‍ വരുമാന ചോര്‍ച്ച നേരിട്ടത്. നഷ്ടം നികത്താന്‍ സര്‍വീസുകള്‍ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.