India

സിന്ധു നദീതട സംസ്ക്കാരം ഇല്ലാതായത് വരള്‍ച്ചമൂലം

സിന്ധു നദീതട സംസ്കാരം ഇല്ലാതായത് 900 വർഷം നീണ്ട കടുത്ത വരൾച്ചയെ തുടർന്നെന്നു പഠനം. 4350 വർഷം മുമ്പ് സിന്ധു നദീതട സംസ്കാരം തുടച്ചുനീക്കപ്പെടാൻ കാരണം നൂറ്റാണ്ടുകൾ നീണ്ട വരൾച്ചയാണെന്ന് ഐഐടി ഖരഗ്പുരിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്.

200 വർഷം നീണ്ട വരൾച്ചയാണു സിന്ധു സംസ്കാരത്തെ ഇല്ലാതാക്കിയത് എന്ന സിദ്ധാന്തമാണ് ഇതുവരെ പ്രചാരത്തിലിരുന്നത്. ഇതാണു ശാസ്ത്രജ്ഞർ തിരുത്തിയത്. ക്വാർട്ടർനറി ഇന്‍റര്‍നാഷനൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ജിയോളജി, ജിയോഫിസിക്സ് വകുപ്പുകളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. കഴിഞ്ഞ 5000 വർഷത്തെ മഴക്കാലത്തിലെ വ്യതിയാനങ്ങളാണു പഠിച്ചത്.

900 വർഷത്തോളം ഹിമാലയത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് മഴ ഗണ്യമായി കുറഞ്ഞു. സിന്ധുനദീതട സംസ്കാരത്തെ പരിപോഷിപ്പിച്ചിരുന്ന ജലസ്രോതസ്സുകളിലേക്കു വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. ക്രമേണ വരൾച്ചയായി. ഇതോടെ, ഇവിടെ ഉണ്ടായിരുന്നവർ കിഴക്ക്, തെക്ക് മേഖലകളിലേക്കു പലായനം ചെയ്തെന്നാണു കണ്ടെത്തൽ.

ബിസി 2350നും 1450നും ഇടയ്ക്ക് കാലവർഷം വല്ലാതെ ദുർബലപ്പെട്ടു. വരൾച്ചയ്ക്കു തുല്യമായ അവസ്ഥയുണ്ടായി. സിന്ധു നദീതട സംസ്കാരം പുഷ്ടിപ്പെട്ടിരുന്ന സ്ഥലത്തെയാണ് ഇതേറ്റവും ദോഷകരമായി ബാധിച്ചത്. കൂടുതൽ ജലവും പച്ചപ്പും തേടി ഇവിടുള്ളവർ മറ്റിടങ്ങളിലേക്ക് ചേക്കേറി- ഗവേഷക സംഘം തലവനും ജിയോളജി സീനിയർ ഫാക്കൽറ്റിയുമായ അനിൽകുമാർ ഗുപ്ത പറയുന്നു.

സിന്ധു നദീതടത്തിൽനിന്ന് ആളുകൾ ഗംഗ–യമുന പ്രദേശങ്ങളിലേക്കാണു നീങ്ങിയത്. കിഴക്കു ഭാഗത്ത് ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്കും വിന്ധ്യാചലത്തിന്‍റെയും ഗുജറാത്തിന്‍റെയും ദക്ഷിണ ഭാഗങ്ങളിലേക്കും അവർ കുടിയേറിയെന്നും അനിൽകുമാർ ഗുപ്ത വിശദീകരിച്ചു.