India

മുബൈയിലെ എല്ലാ സ്‌റ്റേഷനിലും എസ്‌കലേറ്റര്‍

അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്.

മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങും. നടപ്പാലങ്ങള്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവയില്‍, എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനു യോഗ്യമായ 93 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടപ്പാല നിര്‍മാണം പുരോഗമിക്കുന്ന 16 ഇടങ്ങളിലും എസ്‌കലേറ്ററുകള്‍ വരും. പരമാവധി സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകള്‍ ജോടിയായി (കയറാനും ഇറങ്ങാനും) സ്ഥാപിക്കാനാണു ശ്രമം.

എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച ദുരന്തത്തിനുശേഷമാണ് എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ചിന്തിച്ചുതുടങ്ങിയത്. കഴിഞ്ഞ ബജറ്റിലും ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായിരുന്നു.

ലക്ഷക്കണക്കിനു യാത്രക്കാര്‍ കടന്നുപോകുന്ന ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ ഒരു ട്രെയിന്‍ മുടങ്ങിയാലോ വൈകിയാലോ തന്നെ അസ്വസ്ഥതകള്‍ പ്രകടമാകും. യാത്രക്കാരുടെ തിക്കും തിരക്കും കുറയ്ക്കാന്‍ സഹായകമാകും വിധം ധാരാളം പേര്‍ക്കു പ്ലാറ്റ്ഫോമില്‍ നിന്ന് വളരെവേഗം പുറത്തുകടക്കാനാകും എന്നതാണ് എസ്‌കലേറ്ററുകളുടെ ഗുണം. വയോധികര്‍ക്കും രോഗികള്‍ക്കും വലിയ ലഗേജുമായി എത്തുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യും.