EXCLUSIVE

ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ്‌ ലൈവിനോട്

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു.

വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ വെങ്ങോലയിൽ പോലും കിട്ടിത്തുടങ്ങി, എന്നിട്ടും കേരളത്തിൽ വളരെ അപൂർവ്വമായി അല്ലാതെ ഒരിടത്തും ആഞ്ഞിലി ചക്കയുടെ പഴം വാങ്ങാൻ കിട്ടില്ലന്നും പോസ്റ്റില്‍ പറഞ്ഞു.
നാട്ടിൽ വളരാത്ത മുന്തിരിയും നാട്ടിൽ ഇല്ലാതിരുന്ന അവക്കാഡോയും ഒക്കെ നാട്ടിൽ എത്തിച്ചിട്ടും എന്തുകൊണ്ടാണ് നമ്മുടെ കൃഷി ശാസ്ത്ര സ്ഥാപനങ്ങൾ ഒരു കുഞ്ഞൻ ആഞ്ഞിലി ഗവേഷണം ചെയ്തു നിർമ്മിക്കാത്തത് ?. അതുണ്ടെങ്കിൽ കൃഷിവകുപ്പ് അതെന്തുകൊണ്ടാണ് കൂടുതൽ പ്രചരിപ്പിക്കാത്തതെന്നും മുരളി തുമ്മാരുകുടി ചോദിച്ചു ; ഫേസ്ബുക്ക്   പോസ്റ്റ്‌ വായിക്കാം:https://tourismnewslive.com/2018/04/10/10286-social-media-demands-protect-wild-jack/ 

വിഷുവിനു ആഞ്ഞിലി ചക്ക കണികണ്ടുണരാമെന്നായിരുന്നു വയനാട് ജില്ലാ ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. വാര്‍ത്തയുടെ ലിങ്ക്  https://tourismnewslive.com/2018/04/10/remove-term-artocarpus-hirsutus-artocarpus-hirsutus/