News

ലിഗ എവിടെ? അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സക്കിടെ കാണാതായ വിദേശ വനിതക്കായി അന്വേഷണം ഊര്‍ജിതമാക്കണമെന്നു ഹൈക്കോടതി.കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ലിഗയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ലിഗ കടലില്‍ ചാടിയതാകാമെന്ന സംശയത്തില്‍ കടലില്‍ തെരച്ചില്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ സുരേന്ദ്രനാഥ്, ചിദംബരേഷ് എന്നിവരടങ്ങിയ ബെഞ്ച്‌ കേസ് അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി .

അതിനിടെ ഞായര്‍ മുതല്‍ കടലില്‍ നടത്തിവന്ന തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു.കോവളം ഗ്രോവ് ബീച്ച് ഭാഗം മുതല്‍ വിഴിഞ്ഞം ഐബിക്ക് സമീപത്തെ ബൊള്ളാര്‍ഡ്‌ പൂള്‍ പരിശോധനാ കേന്ദ്രം വരെയുള്ള കടലിനു അടിത്തട്ട് നാവികസേന അരിച്ചു പെറുക്കി.

അന്വേഷണത്തിന് കേന്ദ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.രണ്ടു ദിവസത്തിനകം ഇവര്‍ എത്തുമെന്ന് വിഴിഞ്ഞം തീരദേശ പൊലീസ്‌ സിഐ വി ജയചന്ദ്രന്‍ പറഞ്ഞു.

മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്.

ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ച് നിരാശനായ ഭര്‍ത്താവ് ആന്‍ഡ്രുവിനെയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.