Kerala

ജീവന്‍ രക്ഷയ്ക്കായി പുതിയ ആംബുലന്‍സുകള്‍ എത്തുന്നു

ജീവന്‍ രക്ഷാ വാഹനങ്ങളായ 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു.പകരം ബേസിക് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകകയിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

അഡ്വാന്‍സ് ലൈഫ് സേവിങ് ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇനി അവ ബി. എല്‍. എസ് പട്ടികയിലേക്കാവും മാറുക. നിലവിവുള്ള കോള്‍ സെന്റര്‍ 108 എന്ന് തന്നെ തുടരും. സ്വകാര്യസംരംഭങ്ങള്‍ വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 കരാറടിസ്ഥാനത്തില്‍ നിരത്തിലറക്കാനാണ് തീരുമാനം. ചിലവ് വര്‍ധിക്കുന്നതിനാലാണ് കരാറുകാരെ വെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചത്.

മേയ്-ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തിക്കാനാരംഭിക്കാന്‍ കഴിയുമെന്ന നടപടിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് കോര്‍പറേഷന്‍ നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുന്നത് കോള്‍ സെന്ററില്‍ നിന്ന് നേരിട്ടായിരിക്കും. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ 315 ആംബുലന്‍സ് നിരത്തിലുണ്ടാകുമെന്ന വ്യവസ്ഥയോടെയാണ് നിരത്തിലിറങ്ങുന്നത്.