Kerala

അവഗണനയുടെ അറയില്‍ മുനിയറകള്‍

മറയൂർ, കാന്തല്ലൂർ മേഖലകളിലെ മൂവായിരം വർഷത്തോളം പഴക്കമുള്ള മുനിയറകൾ നാശത്തിന്റെ വക്കിൽ. ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്ത് അവശേഷിക്കുന്നത് കുറച്ചുമാത്രം. നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തുവകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

മറയൂർ‐ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ൽ ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ്‘ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, കോട്ടകുളം, മുരുകൻമല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട മുനിയറകളെപറ്റി വ്യത്യസ്ത അഭിപ്രായങ്ങമുണ്ട്. മുനിമാർ തപസ്സ് അനുഷ്ടിക്കുന്നതിനായി നിർമിച്ച കല്ലുവീടുകളാണ് മുനിയറകളെന്നും വനവാസകാലത്ത് പാണ്ഡവർ മറയൂർ താഴ്വരയിൽ എത്തിയിരുന്നതായും കനത്തമഴയിലും തണുപ്പിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്കായി പാണ്ഡവർ നിർമിച്ചതാണ് മുനിയറകളെന്നും അഭിപ്രായമുണ്ട്.

ഉയരംകുറഞ്ഞ മനുഷ്യർ ജീവിച്ചിരുന്ന വാസസ്ഥലമെന്നും കല്ലുമഴയിൽനിന്നും രക്ഷനേടാനായി പാറക്കെട്ട് പച്ചിലനീര് ഉപയോഗിച്ച് പിളർന്ന് നിർമിച്ച നഗരതുല്യമായ പ്രദേശമായതിനാലാണ് മുനിയറകൾ കൂടുതൽ കാണാൻ കഴിയുന്നതെന്നതും മറ്റൊരു അഭിപ്രായം. ഗോത്രജനതയുടെ ശവസംസ്കാരം നടത്തുന്നതിനായാണ് മുനിയറകൾ നിർമിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം.
2006ൽ മറയൂരിലെ മുനിയറകൾ സംസ്ഥാന സർക്കാർ പുരാവസ്തു സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചതിനുശേഷം വളരയധികം നാശം സംഭവിക്കുന്നത് സമീപകാലത്താണ്. മുനിയറകളുടെ ചുമതലയുള്ള പുരാവസ്തു വകുപ്പ് സംരക്ഷണ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.