India

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് അതിവേഗ മെട്രോ ട്രെയിന്‍

നവിമുംബൈയിലേയും മുംബൈയിലേയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മെട്രോ ലൈനിൽ അതിവേഗത്തിൽ ട്രെയിനുകൾ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാകും മെട്രോ ട്രെയിന്‍ ഓടുക. നിലവിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് മെട്രോ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ട്രെയിനുകളുടെ വേഗത കൂട്ടുന്നതിലൂടെ ഇരു വിമാനത്താവളങ്ങളും തമ്മിലുളള ഗതാഗതം സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ഇതിനായി 40 കിലോമീറ്റർ ദൂരമുളള റൂട്ടിൽ അഞ്ചോ ആറോ സ്റ്റേഷനുകളിൽ മാത്രമാകും മെട്രോ നിർത്തുക. ഓരോ 15 മിനിറ്റിലും ട്രെയിന്‍ സർവീസ് നടത്തും. ഒന്നോ രണ്ടോ കിലോമീറ്റർ ഇടവിട്ടു സ്റ്റേഷനുകൾ വരുന്നതിനാലാണ് മെട്രോയ്ക്ക് 30 കിലോമീറ്റർ വേഗത്തിൽ ഓടേണ്ടി വരുന്നത്.

മുംബൈ സാന്താക്രൂസിലുളള ഛത്രപതി ശിവാജി ‍രാജ്യാന്തര വിമാനത്താവളം പോലെ നവിമുംബൈയിലെ നിർദിഷ്ട രാജ്യാന്തര വിമാനത്താവളവും തിരക്കുണ്ടാകാൻ സാധ്യതയുളള ഇടമായി അതിവേഗം മാറുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് നീക്കമെന്നു മുംബൈ മെട്രോപ്പൊലീറ്റൻ റീജ്യണല്‍ ഡവലപ്മെന്‍റ് അതോറിറ്റി (എം.എം.ആർ.ഡി.എ) വെളിപ്പെടുത്തി.

ഡൽഹി മെട്രോയിൽ ഉപയോഗിച്ചിരിക്കുന്ന ഇടനാഴിയുടെ മാതൃകയാണ് മുംബൈയിലും തുടരാൻ ഉദ്ദേശിക്കുന്നതെന്നും എം.എം.ആർ.ഡി.എ അറിയിച്ചു. 15,000 കോടി രൂപ പദ്ധതി ചെലവു പ്രതീക്ഷിക്കുന്ന റൂട്ട് ഭാഗികമായി ഭൂഗർഭ മാർഗത്തിലായിരിക്കും. സാന്താക്രൂസ് വിമാനത്താവളം മുതൽ ഘാട്കോപർ-മാൻഖുർദ് ലിങ്ക് റോഡ് വരെയുള്ള എട്ടു കിലോമീറ്റർ ദൂരമാണ് ഭൂഗർഭ ലൈൻ നിർമിക്കുക. പ്രതിദിനം ഈ റൂട്ടിൽ അഞ്ചുലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.