India

ചെന്നൈയില്‍ ഇ-ബസ് വരുന്നു

അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും.

ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക.

‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി രൂപ വിലയുണ്ടായിരുന്നത് ഒരുകോടിയായി കുറഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇവയുടെ വില ഇനിയും കുറയുമെന്നാണു പ്രതീക്ഷ.’- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍, ഡീസല്‍ ചെലവും അറ്റകുറ്റപ്പണികളും കുറഞ്ഞ വാഹനങ്ങളാണ് ഇ-ബസുകളെന്നു ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.