India

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിനി പാസ്‌പോര്‍ട്ടില്ല

അഴിമതിക്കേസുകളില്‍ പെട്ട് അന്വേഷണം നേരിടുകയോ ക്രിമിനല്‍ കുറ്റാരോപണം നേരിടുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനായുള്ള വിജിലന്‍സ് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശം.

ക്രിമിനല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് പാസ്പോര്‍ട്ട് അനുമതി നിഷേധിക്കുന്ന നിയമം ഇന്ത്യയില്‍ നിലവില്‍ ഉള്ളതാണ്. എന്നാല്‍, അഴിമതി തടയുന്ന നിയമ പ്രകാരമോ മറ്റ് ക്രിമിനല്‍ കേസുകള്‍ പ്രകാരമോ വിചാരണ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം.


അഴിമതിയാരോപണത്തില്‍ പരിശോധന നേരിടുന്നവര്‍ക്കോ, എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കോ ക്‌ളിയറന്‍സ് ലഭിക്കില്ല. എന്നാല്‍, മെഡിക്കല്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ വിദേശ യാത്ര അനിവാര്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവനുവദിക്കാവുന്നതാണ്.

സ്വകാര്യപരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടുകയില്ല. പാസ്‌പോര്‍ട്ട് ഓഫീസില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്തിമതീരുമാനത്തിനുള്ള അധികാരം പാസ്‌പോര്‍ട്ട് അധികൃതരുടെ പരിധിക്കുള്ളിലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.