News

കോവളത്ത് കാണാതായ ലിഗ എവിടെ? സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്. കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നോട്ടീസ്. ‍. തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ ലിഗയെ ഹാജരാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്.

ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വിദേശ വനിതയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. .

ലിഗയെ കാണാതായി എന്ന പരാതി വന്നതിനു രണ്ടാം ദിവസമാണ് കുളച്ചിലില്‍ അജ്ഞാതായായ വിദേശ വനിതയുടെ മൃതദേഹം പൊങ്ങിയത്.എന്നാല്‍ ഇത് ലിഗയുടേതല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു.

കാണാതായ ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ചെങ്കിലും ഭര്‍ത്താവ് ആന്‍ഡ്രുവിന് നിരാശയായിരുന്നു ഫലം. അന്വേഷണം എങ്ങുമെത്താതെ നിന്നതോടെയാണ് ഹേബിയസ് കോര്‍പ്പസ് റിട്ടുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.