Aviation

അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ

ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും.


നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം.

ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി.

ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്.

പെസഹാ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ കോഴിക്കോട്ടേക്കു നേരിട്ടു സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ ടിക്കറ്റിന് 8,700 രൂപ നല്‍കേണ്ടിവരും. മറ്റു നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള നിരക്കും ഈ ദിവസങ്ങളില്‍ ഉയര്‍ന്നുതന്നെ തുടരുന്നു.

വേനല്‍ക്കാലം എത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, വയനാട്, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ വര്‍ധിച്ചതാണു ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സുഖവാസ കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ ഡല്‍ഹിയിലെത്തിയാണു തുടര്‍യാത്ര നടത്തുന്നതെന്നതിനാലാണ് ഇവിടേക്കുള്ള വിമാന നിരക്കുകളിലും വര്‍ധനയുണ്ടായത്.

എന്നാല്‍ ഉഡാന്‍ പദ്ധതിയുടെ കീഴിലുള്ള സേലം, മൈസൂര്‍, ഉള്‍പ്പെടെയുള്ള ചെറു വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ 3,000 രൂപയില്‍ താഴെയാണെങ്കിലും, ഇവിടേക്കു വിമാന സര്‍വീസുകള്‍ താരതമ്യേന കുറവാണ്.