India

അറിയാം ഇന്ത്യയുടെ അതിവേഗ തീവണ്ടിയെ

ഇന്ത്യയുടെ അതിവേഗ തീവണ്ടി അതിവേഗം യാഥാര്‍ത്ഥ്യത്തിലേക്ക്.

പാളത്തിലേക്ക് തീവണ്ടി
അഹമ്മദാബാദ് – മുംബൈ പാതയിലാണ് അതിവേഗ തീവണ്ടി ഓടുക. പ്രത്യേക പാതയാണ് തയ്യാറാകുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ട്രെയിനിനു മൂന്നു മണിക്കൂറില്‍ താഴെ മതി. നിലവില്‍ ഏഴു മണിക്കൂറിലേറെ എടുക്കുന്നുണ്ട്.
പന്ത്രണ്ട് സ്റ്റേഷനുകളാകും ബുള്ളറ്റ് ട്രെയിനിന് ഉണ്ടാവുക. ഇതില്‍ നാലെണ്ണം മഹാരാഷ്ട്രയില്‍.
ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ തുടങ്ങി അഹമദാബാദിലെ സബര്‍മതി സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും.

യാത്രാ വഴി
തിരക്കേറിയ സമയം മൂന്നു ട്രെയിനുകള്‍ സര്‍വീസ് നടത്തും. അല്ലാത്ത സമയങ്ങളില്‍ രണ്ടും. ചില ട്രെയിനുകള്‍ ഏഴു സ്റ്റേഷനുകളിലും നിര്‍ത്തില്ല. ദിവസം ഓരോ ട്രെയിനും 70 ട്രിപ്പുകള്‍ ഓടും. പ്രതിദിനം 40000 യാത്രക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.

സ്ഥലമെടുപ്പ്
പാത സര്‍വേയും മണ്ണ് പരിശോധനയും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ 108 വില്ലേജുകളിലൂടെ ട്രെയിന്‍ കടന്നുപോകും.ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു.

സവിശേഷത
ഭൂകമ്പ പ്രതിരോധ- അഗ്നി രക്ഷാ സംവിധാനത്തോടെയാകും പദ്ധതി.ഭൂ ചലന മുന്നറിപ്പ് സംവിധാനം സാധ്യതാ പ്രദേശങ്ങളില്‍ സ്ഥാപിക്കും.താനെ ക്രീക്ക് മുതല്‍ വിരാട് വരെ ഏഴു കിലോമീറ്റര്‍ കടലിന് അടിയിലൂടെയാകും പാത കടന്ന് പോവുക.

അതിവേഗം ബഹുദൂരം
പേര് പോലെ തന്നെ വേഗതയാണ് ബുള്ളറ്റ് ട്രെയിനുകളുടെ സവിശേഷത. അഞ്ചു മിനിറ്റ് കൊണ്ട് ട്രെയിന് 320 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവും.ബാന്ദ്ര -കുര്‍ള കോംപ്ലക്സില്‍ നിന്നും വെറും പത്തു മിനിറ്റ് കൊണ്ട് താനെയിലും പാല്‍ഘടിലെ വിരാടില്‍ 24 മിനിറ്റ് കൊണ്ടും എത്താം.

അകം അതികേമം
പത്തു കോച്ചുകളാകും അതിവേഗ ട്രെയിന് ഉണ്ടാവുക. ഒരു ബിസിനസ് ക്ലാസും മറ്റുള്ളവ സാധാരണയും. ബിസിനസ് ക്ലാസില്‍ കാല്‍ നീട്ടി വെയ്ക്കാന്‍ സൗകര്യം, സാധനങ്ങള്‍ വെയ്ക്കാന്‍ പ്രത്യേക സ്ഥലം, ഫ്രിഡ്ജ്,ചായ- കോഫി മേക്കര്‍, ചൂട് വെള്ളം ലഭ്യമാക്കാന്‍ സൗകര്യം തുടങ്ങിയവയുണ്ടാകും. സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ശുചിമുറികളാകും.മുലയൂട്ടുന്ന അമ്മമാര്‍ക്കും രോഗികള്‍ക്കും പ്രത്യേക സൌകര്യമുണ്ട്. ട്രെയിന്‍ പോകുന്ന ദിശയിലേക്കു സീറ്റ് തിരിക്കാമെന്ന സവിശേഷതയുമുണ്ട്.