News

വിദേശജോലിക്കു മുമ്പ് ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ സേവനം നിര്‍ബന്ധമാക്കണം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശത്ത് ജോലിക്കു പോകും മുമ്പ് രാജ്യത്ത് നിശ്ചിതകാല സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്‍ററി സമിതിയുടെ ശുപാര്‍ശ. രാജ്യത്തെ നികുതിദായകരുടെ പണമുപയോഗിച്ച് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ കിട്ടിയ അവസരത്തില്‍ തന്നെ രാജ്യം വിടുന്ന വിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥിരംസമിതി അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനവും നിര്‍ബന്ധമാക്കണമെന്ന് പ്രഫ. രാംഗോപാല്‍ യാദവ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു. ഇതിന് വേതനവും അടിസ്ഥാന സൗകര്യങ്ങളും, അനുബന്ധ ജീവനക്കാര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കണം. പരിശീലനത്തോടൊപ്പം ഗ്രാമീണമേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും ഇതുവഴി കഴിയും-സമിതി ചൂണ്ടിക്കാട്ടി.

പാരാമെഡിക്കല്‍ മേഖലയിലെ കോഴ്‌സുകളുടെ പഠനക്രമത്തില്‍ ഏകീകരണം വേണമെന്നാണ് മറ്റൊരു ശുപാര്‍ശ. മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന സമിതിയുടെ റിപോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പാര്‍ലമെന്‍റില്‍ വെച്ചത്. മെഡിക്കല്‍ കൗണ്‍സിലിനു പകരമായി വരുന്ന മെഡിക്കല്‍ കമ്മീഷനിലെ അംഗങ്ങളുടെ തൊഴില്‍പരവും വാണിജ്യപരവുമായ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. നഴസിങ് കൗണ്‍സില്‍, ഡെന്‍റല്‍ കൗണ്‍സില്‍ എന്നിവയുടെ ഘടന പൊളിച്ചെഴുതുന്നതിനെക്കുറിച്ച് പഠിക്കണമെന്ന് സമിതി ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.