News

ചെന്നൈ മെട്രോയും എം. ആര്‍. ടി. എസും ഒന്നിക്കുന്നു

ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരി വരെയുള്ള എം ആര്‍ ടി എസ് റെയില്‍വേ സര്‍വീസും മെട്രോ റെയില്‍ സര്‍വീസും ഒന്നിക്കുന്നു. സെയിറ്റ് തോമസ്‌ മൗണ്ടിലാണ് എം.ആര്‍.ടി.എസ്. റെയില്‍ സര്‍വീസ് നടത്തുന്ന പാതയും മെട്രോ റെയില്‍ പാതയും സെന്റ് തോമസ് പാതയും സംയോജിക്കുന്നത്. റെയില്‍ പാതകള്‍ ഒന്നാകുന്നതോടെ തീവണ്ടി സര്‍വീസുകളും ഒന്നാകും. എം.ആര്‍.ടി.എസ്. സര്‍വീസ് തത്ത്വത്തില്‍ ചെന്നൈ മെട്രോ റെയില്‍ എറ്റെടുക്കുന്നതിന് തുല്യമായ പദ്ധതിയാണ് നടപ്പാക്കുന്നത്.

മെട്രോ ഏറ്റെടുക്കുന്നതോടെ എം.ആര്‍.ടി.എസ്. സര്‍വീസിന്റെ യാത്രാനിരക്കില്‍ മാറ്റം വരുമോ, യാത്രക്കാര്‍ക്ക്  പുതിയ  സൗകര്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെ സംബന്ധിച്ചോ തീരുമാനമായിട്ടില്ല.

എം.ആര്‍.ടി.എസ്. റെയില്‍വേ ഇപ്പോള്‍ ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിവരെയാണ് സര്‍വീസ് നടത്തുന്നത്. വേളാച്ചേരിയില്‍ നിന്ന് സെന്റ് തോമസ് മൗണ്ട് വരെ നീട്ടാനുള്ള പണികള്‍ നടന്നുവരികയാണ്.

എം.ആര്‍.ടി.എസ്. സര്‍വീസ് ഇപ്പോള്‍ ലാഭകരമല്ല. മെട്രോ റെയില്‍ സര്‍വീസുമായി സംയോജിപ്പിക്കുന്നതോടെ എം.ആര്‍.ടി.എസ്. ലാഭകരമാക്കാന്‍ കഴിയുമെന്ന് കരുതുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമെന്ന് കരുതുന്നു. എം.ആര്‍.ടി.എസ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഷോപ്പിങ്ങിനായി കടകള്‍ തുടങ്ങാനുള്ള സൗകര്യങ്ങളുണ്ട്.

എം.ആര്‍.ടി.എസ്. സര്‍വീസില്‍ ദിവസം ഒരു ലക്ഷത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. സംയോജനത്തിലൂടെ യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷമാകുമെന്നാണ് കരുതുന്നത്. മെട്രോ റെയിലിന്റെ ചെന്നൈ സെന്ററില്‍ നിന്ന് കോയമ്പേട് വഴിയുള്ള പാത അവസാനിക്കുന്നത് സെന്റ് തോമസ് മൗണ്ടിലാണ്.