News

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി. ബസ് ഓടിത്തുടങ്ങി

കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ബസ് ഇന്ന് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിച്ചത്. വൈകീട്ട് അഞ്ചരയ്ക്ക് ആലുവയില്‍ തന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കും.

48 സീറ്റുകളാണ് ബസ്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട്, മൂന്ന് വീതമുള്ള സീറ്റില്‍ ഹാന്‍ഡ് റെസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോള്‍ യാത്രക്കാര്‍ വാതില്‍ അടയ്ക്കാന്‍ മറന്നുപോയാല്‍ അലാം പ്രവര്‍ത്തിക്കും. പ്രായമായവര്‍ക്ക് കയറാന്‍ വാതിലിന്‍റെ അടിഭാഗത്ത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഫുട്ട് റെസ്റ്റും ഘടിപ്പിച്ചിട്ടുണ്ട്.

200 കിലോ സി.എന്‍.ജിയാണ് അശോക് ലൈലാന്‍ഡ് നിര്‍മിച്ച ബസിന്‍റെ സംഭരണശേഷി. കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സി.എന്‍.ജി. വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലീനികരണം കുറയ്ക്കാനാകും. ഇടപ്പള്ളി, കലൂര്‍, ജെട്ടി വഴി വൈറ്റില വരേയും തിരിച്ചും സി.എന്‍.ജി. ബസ് സര്‍വീസ് നടത്തും.

അതേസമയം നാളെ കൊച്ചിയില്‍ ചേരുന്ന കെ.എസ്.ആര്‍.ടി.സി ഡയറക്ടർ ബോർഡ്  മീറ്റിങ്ങില്‍ 900 പുതിയ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വാങ്ങാന്‍ തീരുമാനമാകും. ഇതില്‍ നിശ്ചിത ശതമാനം സി.എന്‍.ജി ബസ്സുകള്‍ ആയിരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.