News

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു തന്നെ

ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താൻ തീരുമാനമായി. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം മത്സരത്തിനു വേദിയാകും. കായികമന്ത്രി എ.സി മൊയിദീനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു കെ.സി.എ തീരുമാനമെടുത്തത്.

മന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെ.സി.എ അറിയിച്ചു. നവംബർ ഒന്നിനാണ് മൽസരം. നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചു. വേദിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കെ.സി.എ.യുടെ ജനറല്‍ ബോര്‍ഡി യോഗത്തില്‍ തീരുമാനിക്കും.