Kerala

എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി

അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി.

ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 100 എയര്‍ ഹോണുകളാണ് പിടിച്ചെടുത്തത്. കൂടുതലും അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നാണ്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്റ്ററുകളില്‍ മാത്രമേ വ്യത്യസ്ഥ ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

ഇന്നലെ, സമാനമായി എയര്‍ ഹോണുകള്‍ പിടിപ്പിച്ച 94 ബസ്സുകള്‍ക്കെതിരേ കോതമംഗലത്ത് നടപടി എടുത്തിരുന്നു. ഇതില്‍ എയര്‍ഹോണ്‍ പ്രവര്‍ത്തനക്ഷമമായ 31 ബസ്സുകളുടെ ഉടമകള്‍ക്കെതിരേ നിയമനടപടി എടുത്തു. 63 ബസ്സുകള്‍ക്ക് നോട്ടീസും കൊടുത്തു. 14 ബസ്സുകളില്‍ നിന്ന് സ്റ്റീരിയോ സിസ്റ്റവും പിടിച്ചെടുത്തു.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അമിത ശബ്ദമുള്ള ഹോണുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ തമ്പി സുബ്രഹ്മണ്യവും രാഗം റഹിമും നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ പുതിയ ഉത്തരവ്.