Middle East

സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടവകാശി

സ്ത്രീകള്‍ പൊതുസമൂഹം അംഗീകരിക്കുന്ന മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും പര്‍ദ്ദ നിര്‍ബന്ധമല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാല്‍ ഒരിടത്തും അബായ ആണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറയുന്നു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ നിലപാട് വ്യക്തമാക്കിയത്.

ഇറാന്‍ വിപ്ലവത്തിന് ശേഷമാണ് സൗദി തീവ്ര ഇസ്ലാമിന്റെ പാതയിലെത്തിയത്. അതിന് മുമ്പ് അവര്‍ക്കിവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും, സിനിമ കാണുവാനും,വാഹനമോടിക്കുവാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാന്യമായ വസ്ത്രം ഏതായാലും അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സൗദിയിലെ ഉന്നത മതപണ്ഡിതനും അബായ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.