News

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കേല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. 2014 ജൂണിലാണ് മൊസൂളില്‍ നിന്നും ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടു പോയത്.

കൂട്ടമായി കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ പരിശോധനക്കായി അടുത്തിടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ ഡി.എന്‍.എ പരിശോധനയിലൂടെയാണ്   മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.  ഇതില്‍ 21 ആളുകള്‍ പഞ്ചാബ് സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ സിങ് ഇറാഖിലേക്കു പോയിരുന്നു. അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് ആശുപത്രി നിർമാണ സ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ്.