Tech

ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി

ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍ തന്‍റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചതെന്ന് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി.

അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി അവൾക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്‍റര്‍നെറ്റിന്‍റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു. ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘പഴയ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്’.

ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ജനങ്ങൾ വലിയ തുക നല്‍കണം. രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് അത് താങ്ങാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ അതിവേഗ ഡേറ്റ ജനങ്ങൾക്ക് എങ്ങനെ നൽകാമെന്ന് ചിന്തിച്ചു തുടങ്ങിയത്.

2011 ൽ ഇഷ മുന്നോട്ടുവെച്ച ആശയമാണ് 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോ അവതരിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കാൻ ജിയോയ്ക്ക് സാധിച്ചു. വോഡഫോൺ, ഐഡിയ, എയർടെൽ കമ്പനികളെ പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 16 കോടിയാണ്.