Kerala

ചക്ക ഇനിമുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി തിരഞ്ഞെടുക്കാനൊരുങ്ങുന്നു. ഈ മാസം 21ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. കാർഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.

ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്‍റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.

ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്‍റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. പല തരത്തിൽപ്പെട്ട  ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും സുനിൽകുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്‍റെ 30% നശിച്ചു പോകുന്നുവെന്നാണ് കണക്കുകൾ. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വർധിക്കുമെന്നാണു പ്രതീക്ഷ. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേർക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ചക്ക ഗവേഷണത്തിനായി  വയനാട് അമ്പലവയലിൽ കൃഷിവകുപ്പിന്‍റെ ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എല്ലാ വർഷവും സർക്കാർ തലത്തിൽ ചക്ക മഹോത്സവവും നടത്തുന്നുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം.