EXCLUSIVE

ഭൂതത്താന്‍കെട്ടില്‍ വിശാല സവാരിയ്ക്ക്‌ പുതിയ ബോട്ടുകള്‍

പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും.  10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ  കലക്ടര്‍ അനുമതി നല്‍കിയെന്ന്  ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ്  എന്‍ജിനീയര്‍  മുരളി ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു.

പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റാവുന്ന ബോട്ടുകളാണിവ.

ഭൂതത്താന്‍ കെട്ടില്‍ നിന്നും കുട്ടന്‍പ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊടി, നേര്യമംഗലം ഭാഗങ്ങളിലേയ്ക്കാണ് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് സേവനം ലഭിക്കുക.  ഒരാള്‍ക്ക്‌ കുറഞ്ഞത്‌ 125 രൂപയാണ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ ഈടാക്കുന്നത്.  രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ പെരിയാറില്‍ ബോട്ടില്‍ കറങ്ങാം. ഇത്രദൂരം പെരിയാറില്‍ ബോട്ട് സര്‍വീസ് ആദ്യമാണ്.

ബോട്ടുകളുടെ വലിപ്പവും ശേഷിയും അനുസരിച്ച് രണ്ടു മുതല്‍ അഞ്ചുവരെ സുരക്ഷാജീവനക്കാരുടെ സഹായം ലഭ്യമാണ്. കൂടാതെ സഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ്, മറ്റു സുരക്ഷാ ഉപകരണങ്ങള്‍, ലൈഫ് ബോയ്‌ എന്നിവയുടെ സേവനവും ബോട്ടിലുണ്ടാകും.

എങ്ങനെ എത്താം

മുവാറ്റുപുഴയില്‍ നിന്നും കോതമംഗലം തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാര്‍ വഴിയില്‍ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാല്‍ ഭൂതത്താന്‍കേട്ട് എത്താം.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ആലുവ

വിമാനത്താവളം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം