India

എയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാകുന്നു

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംരംഭകര്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള കടബാധ്യതയുടെ ഒരു ഭാഗം കൂടി ഏറ്റെടുക്കേണ്ടി വരും. ഏണസ്റ്റ് ആന്റ് യങ് എന്ന ധനകാര്യ കണ്‍സല്‍റ്റന്‍സിയാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഉപദേശകര്‍.


എയര്‍ ഇന്ത്യയുടെ നാല് വിവിധ ഭാഗങ്ങളാണ് ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത്. എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഭാഗമായിരിക്കും ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. തുടര്‍ന്നു ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ബിസിനസ് നിര്‍വഹിക്കുന്ന യര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡും
പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന അലയന്‍സ് എയറും വില്‍പന നടത്തും. എയര്‍ഇന്ത്യയുടെ നിലവിലുള്ള കടബാധ്യതയും നാലായി വിഭജിക്കും. ഓരോ ഘടകവും ഏറ്റെടുക്കുന്നവര്‍ക്ക് ഈ ബാധ്യതയുടെ ഒരു ഭാഗവും കൂടി ഏറ്റെടുക്കേണ്ടി വരും.

ഇന്ത്യയില്‍നിന്ന് ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര എന്നിവയും ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാനക്കമ്പനികളും എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ വിമാനക്കമ്പനികള്‍ക്ക്  എയര്‍ഇന്ത്യയുടെ 49% വരെ ഓഹരികള്‍ വാങ്ങുന്നതിനു രാജ്യത്തെ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം വില്‍പന നടപടികളുടെ ആദ്യ ഘട്ടമായ ‘എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്’ ക്ഷണിക്കും. ജൂണ്‍ അവസാനത്തോടെ വിമാനക്കമ്പനികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ജൂണിലാണ് എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. സ്വകാര്യവല്‍ക്കരണ നടപടികള്‍ നിരീക്ഷിക്കുന്നതിനു ധനമന്ത്രി ചെയര്‍മാനായ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.