News

കോഴിക്കോട്ട് കൃത്രിമ ശുദ്ധജല തടാകം നിര്‍മിക്കുന്നു

വേനലിൽ ഉണങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ തെളിനീരുവറ്റാതെ കാക്കാൻ ശുദ്ധജലതടാകം വരുന്നു. പാറോപ്പടിയിൽ 20 ഏക്കർ ചതുപ്പുനിലത്ത് ശുദ്ധജലതടാകമെന്ന ആശയം എ.പ്രദീപ്കുമാര്‍ എംഎല്‍ എയുടേതാണ്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പാണ് പദ്ധതി നടത്തിപ്പുകാര്‍. പാറോപ്പടി കണ്ണാടിക്കൽ റോഡിന് സമീപം വർഷങ്ങളായി തരിശുകിടക്കുന്ന പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്നതാണ് ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിന്റെ നെല്ലറയായിരുന്നു ഈ പ്രദേശം. ഹരിതകേരളം പദ്ധതിയുമായി യോജിച്ചായിരിക്കും പ്രവർത്തനങ്ങൾ. പ്രകൃതി വിഭവങ്ങളുടെ സംരക്ഷമാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

പാറോപ്പടി ശുദ്ധജല തടാകം വികസന പദ്ധതി നടപ്പായാല്‍ നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തില്‍ ഏറെ ആശ്വാസമാകുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിലും വലിയ കുതിപ്പാകും. 20 ഏക്കറില്‍ തടാകവും അഞ്ച് ഏക്കറില്‍ അനുബന്ധ പ്രവൃത്തികളുമാണ് ഉദ്ദേശിക്കുന്നത്. തടാകത്തില്‍ ശരാശരി മൂന്ന് മീറ്റര്‍ ആഴത്തില്‍ വെള്ളം സംഭരിച്ചാല്‍ 2450 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകും. ഇത് പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തും. മത്സ്യകൃഷി,വിനോദ സഞ്ചാരം എന്നിവവഴി വരുമാനവും നേടാം.