Kerala

പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍

കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ പട്ടാമ്പിയില്‍ തുടങ്ങും. പട്ടാമ്പി സംസ്‌കൃത കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവൽ പ്രശസ്ത ഫോട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാൻ രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്നതാണ് കാര്‍ണിവലിന്‍റെ പ്രമേയം

മൂന്നു ദിവസങ്ങളിലായി മൂന്നു വേദികളിലായാണ് കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തിൽ എൻ പ്രഭാകരൻ, മാപ്പിളപ്പാട്ടുകളിലെ കോളനി വിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി കെ ഹംസ, ഗോത്രസമൂഹങ്ങളിലെ കവിത എന്ന വിഷയത്തിൽ വി മുസഫർ അഹമ്മദ്, എന്‍റെ കവിത എന്‍റെ പ്രതിരോധം എന്ന വിഷയത്തിൽ വീരാൻകുട്ടി, കർഷകത്തൊഴിലാളി മുന്നേറ്റവും പുരോഗമന സാഹിത്യവും എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും.

കോളജ് വിദ്യാർഥികൾക്കായി കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍റെ സഹകരണത്തോടെ കവി വി പി രാമന്‍റെ നേതൃത്വത്തില്‍ കവിതാ ക്യാമ്പും കാർണിവലിന്‍റെ ഭാഗമായി നടക്കും. കേരളത്തിലെ കലാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 25 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ചിത്രരചനാ ക്യാമ്പും കാർണിവലില്‍ നടക്കും. കെ സുധീഷ്‌കുമാർ, സക്കീർ ഹുസൈൻ, ഷാജി അപ്പുക്കുട്ടൻ, പ്രേംജി, സുരേഷ് ഡാവിഞ്ചി, ഡോ. കൽക്കി സുബ്രഹ്മണ്യം, അഞ്ജു ആചാര്യ, രാജേഷ് മോൻജി തുടങ്ങിയ ചിത്രകാരൻമാര്‍ ക്യാമ്പിൽ പങ്കെടുക്കും.

ബാംഗ്ലൂര്‍ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് ഡിസൈൻ ആൻഡ് ടെക്‌നോളജി അവതരിപ്പിക്കുന്ന കവിതകളുടെ ദൃക്ഷാവിഷ്ക്കാരം, പ്രകാശ്‌ ബാരെ അവതരിപ്പിക്കുന്ന തവിട്ടു പ്രഭാതം, കെ പി ശശികുമാർ അവതരിപ്പിക്കുന്ന രാവണപുത്രി മോണോഡ്രാമ, കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന പൊറാട്ടു നാടകവും പടയണിയും കാര്‍ണിവലില്‍ അരങ്ങേറും.