News

അടിയന്തിരാവസ്ഥയുടെ ആശങ്കയില്‍ ശ്രീലങ്ക ടൂറിസം

കൊളംബോ: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആശങ്കയിലായി ശ്രീലങ്കന്‍ ടൂറിസം മേഖല. മാലദ്വീപിനു പിന്നാലെ ശ്രീലങ്കയിലും പ്രതിസന്ധിയായതോടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ മൌറീഷ്യസ്, തായ് ലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുകയാണ്.
നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് പ്രതിസന്ധികളുണ്ടായാല്‍ അത് മറികടക്കാന്‍ പദ്ധതിയുണ്ടെന്ന് ശ്രീലങ്ക ടൂറിസം വികസന അതോറിറ്റി വക്താവ് രസിക ജയകോടി പറഞ്ഞു.
സ്ഥാനപതി കാര്യാലയങ്ങളെയും ടൂറിസം മേഖലയെയും യഥാര്‍ത്ഥ ചിത്രം ശ്രീലങ്ക ബോധ്യപ്പെടുത്തുന്നുണ്ടെന്നും ടൂറിസം വക്താവ് പറഞ്ഞു.

ടൂറിസ്റ്റുകള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ 1912 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാമെന്നും ശ്രീലങ്ക ടൂറിസം വികസന അതോറിറ്റി അറിയിച്ചു.
മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ക്യാന്‍സലേഷന്‍ ഫീ ഈടാക്കില്ലന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.